ന്യൂഡൽഹി: ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിൽ മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയും പ്രമുഖ കോൺഗ്രസ് നേതാവും രാജ്യസഭാംഗവുമായ പി ചിദംബരം അറസ്റ്റിൽ. ...
ന്യൂഡൽഹി: ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിൽ മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയും പ്രമുഖ കോൺഗ്രസ് നേതാവും രാജ്യസഭാംഗവുമായ പി ചിദംബരം അറസ്റ്റിൽ.
വർഷങ്ങൾക്കു മുൻപ് തമിഴ്നാട്ടിൽ എം കരുണാനിധിയെ അറസ്റ്റ് ചെയ്തതിനു സമാനമായ നാടകീയ നീക്കങ്ങൾക്കൊടുവിലാണ് ഡൽഹി ജോർബാഗിലെ വസതിയിൽ നിന്ന് സിബിഐ സംഘം മതിൽ ചാടിക്കടന്ന് അകത്തെത്തി ചിദംബരത്തെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയത്.
രാത്രി എട്ടു മണിയോടെ എഐസിസി ആസ്ഥാനത്ത് അപ്രതീക്ഷിത വാർത്താസമ്മേളനം നടത്തിക്കൊണ്ടാണ് ചിദംബരം രംഗത്തു വന്നത്.
ചിദംബരത്തെ കാണാനില്ലെന്നു പറഞ്ഞ് സിബിഐ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എഐസിസി ആസ്ഥാനത്തു കോൺഗ്രസ് നേതാക്കളായ കബിൽ സിബൽ, മനു അഭിഷേക് സിംഗ്‌വി തുടങ്ങിയവരാണ് വാർത്താസമ്മേളനം ആരംഭിച്ചത്.
ഇതിനിടയിലാണ് നാടകീയമായി ചിദംബരം കടന്നുവന്നത്. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും തനിക്ക് മേൽ കുറ്റപത്രം ഒന്നുമില്ലെന്നും അന്വേഷണത്തോട് സഹകരിച്ചിട്ടുണ്ടെന്നും സിബിഐ കീഴടങ്ങില്ലെന്ന് വേണമെങ്കിൽ അറസ്റ്റ് ചെയ്തു കൊണ്ടു പോകാം എന്നും ചിദംബരം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സിബിഐ സംഘം എഐസിസി ആസ്ഥാനത്ത് എത്തിയേക്കും എന്ന സംശയം ബലപ്പെട്ടതിനെത്തുടർന്ന് വാർത്താസമ്മേളനം പെട്ടെന്ന് അവസാനിപ്പിച്ച് വീട്ടിലേക്ക് പോവുകയായിരുന്നു.
ചിദംബരം എത്തിയതിനു പിന്നാലെ വീട്ടിലെ ഗേറ്റ് പൂട്ടി. കപിൽ സിബലും മനു അഭിഷേക് സിങ്‌വിയും മറ്റു ചില അഭിഭാഷകരും സുഹൃത്തുക്കളും ചിദംബരത്തിന്റെ വീട്ടിലുണ്ടായിരുന്നു.
സിബിഐ സംഘം പിന്നാലെ എത്തിയതോടെ വാർത്താമാധ്യമങ്ങളും പിന്നാലെ പാഞ്ഞെത്തി.
വൈകാതെ ഏതാനും കോൺഗ്രസ് പ്രവർത്തകർ ചിദംബരത്തിന് അyനുകൂലമായ മുദ്രാവാക്യങ്ങളുമായി വീടിനു മുന്നിലെത്തി. തൊട്ടുപിന്നാലെ ചിദംബരം കള്ളനെന്നു പറഞ്ഞുകൊണ്ട് മറ്റൊരു സംഘവും മുദ്രാവാക്യം വിളികളുമായി എത്തി. ഇതോടെ വീടിനുമുന്നിൽ സംഘർഷഭരിതമായ അവസ്ഥയുണ്ടായി.
കൂടുതൽ പോലീസ് സംഘം എത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. പതിനഞ്ചോളം ഉദ്യോഗസ്ഥരാണ് എത്തിയത്. അറസ്റ്റ് ചെയ്ത അദ്ദേഹത്തെ സിബിഐ ആസ്ഥാനത്തേക്കാണ് കൊണ്ടുപോയത്.
രാഷ്ട്രീയപ്രേരിതമാണ് അറസ്റ്റ് എന്നും അദ്ദേഹം ഒളിച്ചോടിയിട്ടില്ലെന്നും മകൻ കാർത്തി ചിദംബരം ചെന്നൈയിൽ വാർത്താലേഖകരോട് പറഞ്ഞു. ഐ എൻ എക്സ് മീഡിയ കേസിൽ നേരത്തെ കാർത്തിയും അറസ്റ്റിലാവുകയും പിന്നീട് ജാമ്യത്തിൽ ഇറങ്ങുകയുമായിരുന്നു.
Keywords: P Chidambaram, INX Media Case, Congress party, CBI
COMMENTS