ന്യൂഡൽഹി: ശബരിമല വിഷയത്തിൽ പാർട്ടിയിൽനിന്ന് അകന്നവരെ തിരിച്ചുകൊണ്ടുവരാൻ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്ന് സിപിഎം സംസ്ഥാന ഘടകത്തിന് പാ...
ന്യൂഡൽഹി: ശബരിമല വിഷയത്തിൽ പാർട്ടിയിൽനിന്ന് അകന്നവരെ തിരിച്ചുകൊണ്ടുവരാൻ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്ന് സിപിഎം സംസ്ഥാന ഘടകത്തിന് പാർട്ടി കേന്ദ്ര കമ്മിറ്റി കർശന നിർദ്ദേശം നൽകി.
മൂന്നുദിവസമായി നടക്കുന്ന കേന്ദ്ര കമ്മിറ്റി ഇന്നലെയും ഇന്നുമായി കേരളത്തിലെ ദയനീയ പരാജയം ചർച്ച ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് കേരള ഘടകത്തിന് പാർട്ടി നിർദേശം നൽകിയിരിക്കുന്നത്.
ശബരിമല വിഷയത്തിൽ പാർട്ടിയിൽ നിന്ന് അകന്ന അണികളെയും വിശ്വാസികളെയും അനുഭാവികളെയും എത്രയും വേഗം തിരികെ കൊണ്ടുവരാൻ നടപടി ഉണ്ടാവണം. ഈ നടപടി എങ്ങനെ വേണമെന്ന് കേരള ഘടകത്തിന് തീരുമാനിക്കാമെന്നും കേന്ദ്ര കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
കേരളത്തിലെ തോൽവിയെ കുറിച്ച് വിഎസ് അച്യുതാനന്ദൻ കഴിഞ്ഞ ദിവസം കേന്ദ്ര കമ്മിറ്റിക്ക് കത്ത് നൽകിയിരുന്നു. അദ്ദേഹം ഹരിപ്പാട്ട് നടത്തിയ പ്രസംഗത്തിലും തോൽവിയുടെ ഉത്തരവാദിത്വം തൊടുന്യായം പറഞ്ഞ് ഒഴിവാക്കാനാവില്ലെന്ന് പറഞ്ഞിരുന്നു.
ഈ പശ്ചാത്തലത്തിൽ കൂടിയാണ് കേന്ദ്ര കമ്മിറ്റി സംസ്ഥാന ഘടകത്തിന് കർശനമായ നിർദ്ദേശം നൽകിയിരിക്കുന്നത്. പാർട്ടി ഭരണമുള്ള ഏക സംസ്ഥാനം എന്ന നിലയിൽ കേരളത്തിലെ തോൽവി അതീവ ഗൗരവത്തോടെയാണ് കേന്ദ്രകമ്മിറ്റി കാണുന്നത്.
പശ്ചിമബംഗാളിലും ത്രിപുരയിലും ഏതാണ്ട് പൂർണമായും വേരുകൾ നഷ്ടപ്പെട്ട അവസ്ഥയാണ് പാർട്ടി. ഇനി ശേഷിക്കുന്ന ഏക സംസ്ഥാനം കേരളമാണ്. അതുകൊണ്ടുതന്നെ കേരളത്തിലെ തോൽവിക്ക് അടിയന്തരമായി തിരുത്തൽ നടപടി വേണമെന്നാണ് കേന്ദ്ര കമ്മിറ്റി നിർദേശം കൊടുത്തിരിക്കുന്നത്.
COMMENTS