അഭിനന്ദ് ന്യൂഡൽഹി: വരുന്ന ലോക് സഭാ തിരഞ്ഞെടുപ്പിലേക്ക് പാർട്ടിയെ സജ്ജമാക്കുക എന്ന വ്യക്തമായ ലക്ഷ്യത്തോടെയാണ് ഉമ്മൻ ചാണ്ടിയെ എ ഐ സി സി ...
അഭിനന്ദ്
ന്യൂഡൽഹി: വരുന്ന ലോക് സഭാ തിരഞ്ഞെടുപ്പിലേക്ക് പാർട്ടിയെ സജ്ജമാക്കുക എന്ന വ്യക്തമായ ലക്ഷ്യത്തോടെയാണ് ഉമ്മൻ ചാണ്ടിയെ എ ഐ സി സി ജനറൽ സെക്രട്ടറിയായി ആന്ധ്രപ്രദേശിന്റെ ചുമതല നല്കി നിയമിച്ചിരിക്കുന്നത്.
ആന്ധ്രയിൽ പാർലമെന്റ് തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും വരികയാണ്. ഇതു മുന്നിൽക്കണ്ട് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എൻ ഡി എ വിട്ട് നിൽക്കുകയുമാണ്. സങ്കീർണമാണ് ഇപ്പോൾ ആന്ധ്ര രാഷ്ട്രീയം.
സംസ്ഥാന ഭരണം കൈയാളിയിരുന്ന അവസ്ഥയിൽ നിന്നാണ് ആ ന്ധ്രയിൽ കോൺഗ്രസ് പാർട്ടി ഒന്നുമല്ലാത്ത സ്ഥിതിയിലേക്ക് നിലംപൊത്തിയത്. മുൻ മുഖ്യ മന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ മകൻ പാർട്ടി വിട്ട് വൈ എസ് ആർ കോൺഗ്രസ് രൂപീകരിക്കുക കൂടി ചെയ്തതോടെ അവിടെ കോൺഗ്രസ് കടലാസ് പാർട്ടിയായി മാറുകയായിരുന്നു.
കഴിഞ്ഞ ലോക്സഭയിൽ കേവലം രണ്ട് എം പിമാർ മാത്രമാണ് കോൺഗ്രസിന് ആന്ധ്രയിൽ നിന്ന് ഉണ്ടായിരുന്നത്. നിലംപരിശായ പാർട്ടിയെ പുതുജീവൻ നല്കി രക്ഷിച്ചെടുക്കുക എന്ന എടുത്താൽ പൊങ്ങാത്ത ഭാരമാണ് ഉമ്മൻ ചാണ്ടിക്കു മേൽ രാഹുൽ ഗാന്ധി കെട്ടി വയ്ക്കുന്നത്.
ഉമ്മൻ ചാണ്ടിയെ ദേശീയ രാഷ്ട്രീയത്തിലേക്കു വിളിപ്പിക്കുന്നതിനു പിന്നിൽ പതിവുപോലെ എ.കെ ആന്റണിയുടെ ബുദ്ധി തന്നെയാണ്. ഇതോടെ കേരള രാഷ്ട്രീയത്തിൽ നിന്ന് ഉമ്മൻ ചാണ്ടി മാറ്റപ്പെടുകയാണ്. പാർട്ടിയിലെ ഗ്രൂപ്പിസത്തിന്റെ വേരറുക്കുക എന്ന ലക്ഷ്യം കൂടിയാണ് ഇതിലൂടെ പ്രാവർത്തികമാക്കപ്പെടുക .
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ഭൂരിപക്ഷം കിട്ടിയാൽ ഗ്രൂപ്പിന്റെ അംഗബലത്തിന്റെ പേരിൽ മുഖ്യമന്ത്രി പദത്തിന് അവകാശവാദം ഉന്നയിക്കാനും ഇതിലൂടെ ഉമ്മൻ ചാണ്ടിക്കു കഴിയാതെ വരും.
ഇനി ആന്ധ്രയിൽ പാർട്ടിക്ക് നല്ല പ്രകടനം കാഴ്ചവയ്ക്കാനായില്ലെങ്കിൽ അതിന്റെ പാപഭാരവും ഉമ്മൻ ചാണ്ടി പേറേണ്ടി വരും.
പക്ഷേ, ഏതു പ്രതികൂല അവസ്ഥയും അനുകൂലമാക്കിയെടുക്കാൻ ഉമ്മൻ ചാണ്ടിയോളം മിടുക്കുള്ളവർ സമകാലിക രാഷ്ട്രീയത്തിൽ കുറവാണെന്നതും ആൻറണി മറക്കുന്നുണ്ടാവില്ല.
COMMENTS