സ്വന്തം ലേഖകന്‍ തിരുവനന്തപുരം: മനുഷ്യാവകാശ പ്രവര്‍ത്തക അശ്വതി ജ്വാലയ്‌ക്കെതിരെ പൊലീസ് കേസെടുത്തത് സര്‍ക്കാരിന്റെ പകപോക്കലാണെന്ന് കോണ്‍...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: മനുഷ്യാവകാശ പ്രവര്‍ത്തക അശ്വതി ജ്വാലയ്‌ക്കെതിരെ പൊലീസ് കേസെടുത്തത് സര്‍ക്കാരിന്റെ പകപോക്കലാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ പറഞ്ഞു.
യുവതിക്കെതിരേ കേസെടുത്ത പൊലീസ് ജനങ്ങളോട് മാപ്പുപറയണം. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ തുടരുന്ന തെറ്റായനയങ്ങളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നതെന്നും സുധീരന്‍ ആരോപിച്ചു.
കോവളത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ വിദേശവനിത ലിഗയുടെ സഹോദരി എലീസയെ സഹായിക്കാനെന്ന പേരില്‍ പണം പിരിച്ച് തട്ടിപ്പ് നടത്തിയെന്നാണ് അശ്വതിക്കെതിരേ കേസെടുക്കാന്‍ പ്രധാന കാരണം.
ഈ പരാതിയുടെ അടിസ്ഥാനത്തില്‍ അശ്വതിക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.
ഇതേസമയം, പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ അശ്വതി ജ്വാലക്കെതിരായ പൊലീസ് അന്വേഷണം സ്വാഭാവിക നടപടി മാത്രമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
പരാതി ലഭിച്ചാല്‍ പൊലീസിന് അക്കാര്യം അന്വേഷിക്കാതിരിക്കാനാകില്ല. പരാതി ശരിയോ തെറ്റോ എന്ന് അന്വേഷിക്കേണ്ടത് പൊലീസാണെന്നും മന്ത്രി പറഞ്ഞു.
ഇതിനിടെ, മനുഷ്യാവകാശ കമ്മിഷനും അശ്വതി ജ്വാലക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി തെരുവോരം മുരുകന്‍ രംഗത്തെത്തി.
മനുഷ്യാവകാശ കമ്മിഷന്‍ പി.ആര്‍.ഒ പി.എം.ബിനുകുമാറും അശ്വതി ജ്വാലയും ചേര്‍ന്ന് തെരുവോരം പദ്ധതിക്കെതിരെ ഗൂഡാലോചന നടത്തിയെന്ന് മുരുകന്‍ ആരോപിക്കുന്നു. ഫേസ്ബുക്ക് പേജിലൂടെയാണ് മുരുകന്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
തന്റെ ഫയലുകള്‍ പൂഴ്ത്താന്‍ പി.ആര്‍.ഒ ശ്രമിച്ചു. മാത്രമല്ല, തനിക്കെതിരെ കള്ളക്കേസ് കൊടുക്കാന്‍ എറണാകുളത്തെ ഒരു സ്ത്രീയെ അശ്വതി നിര്‍ബന്ധിച്ചെന്നും മുരുകന്‍ ആരോപിക്കുന്നു.
ഹൈക്കോടതി ചീഫ് ജസ്റ്റിസ്, മുഖ്യമന്ത്രി, ഡി.ജി.പി എന്നിവര്‍ക്ക് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പരാതി നല്‍കുമെന്നും മുരുകന്‍ പറഞ്ഞു.
പിഎം ബിനുകുമാറിന്റെ മറുപടി
മനുഷ്യാവകാശ കമ്മീഷനിലെ പി ആർ ഒ എന്ന നിലയിൽ കമ്മീഷന്റെ ഉത്തരവുകൾ പത്രക്കുറിപ്പായി നൽകേണ്ടത് എന്റെ ഉത്തരവാദിത്വമാണ്. ഇതല്ലാതെ കമ്മീഷന്റെ ഉത്തരവുകളിൽ ഇടപെടാനോ അവിടെ ഫയൽ ചെയ്യപ്പെടുന്ന പരാതി ഫയലുകൾ പരിശോധിക്കാനോ എനിക്ക് അധികാരവുമില്ല, എനിക്ക് സാധ്യവുമില്ല.
തെരുവോരം മുരുകനെ കുറിച്ച് ലഭിച്ച പരാതിയിൽ കമ്മീ
ഷൻ നടപടിയെടുത്തപ്പോൾ അതിന്റെ പത്രവാർത്ത നൽകുന്നതിനായി കേസ് ഫയൽ എനിക്ക് നൽകിയത് ബഹു.കമ്മീഷൻ തന്നെയാണ്. പ്രസ്തുത കേസിൽ മുരുകൻ എന്നയാളിന്റെ പ്രവർത്തനങ്ങൾക്കെതിരെ സർക്കാർ തന്നെ കമ്മീഷന് റിപ്പോർട്ട് നൽകിയിരുന്നു എന്നാണോർമ്മ. അത് എന്ത് തന്നെയായാലും എന്നെ ബാധിക്കുന്ന വിഷയമല്ലാത്തതിനാൽ വിടുന്നു.
പത്രക്കുറിപ്പ് ഒരു പബ്ളിക് ഡോക്യംമെൻറാണ്. അത് മാധ്യമങ്ങൾക്ക് നൽകി കഴിഞ്ഞാൽ പ്രസ്തുത പത്രകുറിപ്പ് എവിടേക്കെല്ലാം പോകുന്നു എന്നതിനെ കുറിച്ച് എനിക്കറിയില്ല.
എനിക്ക് തെരുവോരം മുരുകനെ അറിയില്ല. അദ്ദേഹത്തെ ഞാൻ കണ്ടിട്ടില്ല. അശ്വതി ജ്വാല എന്ന പൊതുപ്രവർത്തകയെയും എനിക്കറിയില്ല. ഇനിയൊരിക്കൽ അശ്വതി ജ്വാലയെയോ തെരുവോരം മുരുകനെയോ നേരിട്ട് കണ്ടാൽ മനസിലാവുകയുമില്ല. നിരവധി സന്നദ്ധ പ്രവർത്തകർ കേസിന്റെ കാര്യങ്ങൾക്ക് ഫോണിൽ വിളിക്കാറുണ്ട്. എന്നാൽ അവരുമായൊന്നും സൗഹൃദമോ ബന്ധമോ സ്ഥാപിക്കാറില്ല.
മനുഷ്യാവകാശ കമ്മീഷനിലെ കേസുകൾ തീർപ്പാക്കുന്നത് കമ്മീഷനാണ്. ഫയലുകൾ കൈകാര്യം ചെയ്യുന്ന ഓഫീസ് പരിസരത്ത് പോലുമല്ല ഞാനിരിക്കുന്നത്. പിന്നെങ്ങനെയാണ് മുരുകൻ എന്നയാൾ ആരോപിക്കുന്നത് പോലെ അദ്ദേഹത്തിനെതിരായ പരാതിയിൽ എനിക്ക് ഇടപെടാൻ കഴിയും?
തെറ്റായ വിവരങ്ങൾ നൽകി ദയവായി തെറ്റിദ്ധാരണ പരത്താതിരിക്കുക.
Keywoerds: Aswathy Jwala, PM Binu Kumar, Case, Crime
COMMENTS