ന്യൂഡൽഹി: രാജ്യത്ത് അനധികൃത കുടിയേറ്റവും മറ്റ് അസ്വാഭാവിക കാരണങ്ങളും മൂലമുണ്ടാകുന്ന ജനസംഖ്യാപരമായ മാറ്റങ്ങളെക്കുറിച്ച് (Demographic Changes)...
ന്യൂഡൽഹി: രാജ്യത്ത് അനധികൃത കുടിയേറ്റവും മറ്റ് അസ്വാഭാവിക കാരണങ്ങളും മൂലമുണ്ടാകുന്ന ജനസംഖ്യാപരമായ മാറ്റങ്ങളെക്കുറിച്ച് (Demographic Changes) പഠിക്കാൻ കേന്ദ്രസർക്കാർ ഉന്നതതല സമിതി രൂപീകരിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഇന്ന് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. 2025 ഓഗസ്റ്റ് 15-ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 'ഹൈ-പവർഡ് ഡെമോഗ്രഫി മിഷന്റെ' ഭാഗമായാണ് ഈ നടപടി.
വിരമിച്ച സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് പ്രകാശ് പ്രഭാകർ നാവ്‌ലേക്കർ ആണ് സമിതിയുടെ അധ്യക്ഷൻ. ഉത്തർപ്രദേശ് മുൻ ചീഫ് സെക്രട്ടറി ദുർഗാ ശങ്കർ മിശ്ര, ഡൽഹി മുൻ പൊലീസ് കമ്മീഷണർ ബാലാജി ശ്രീവാസ്തവ, പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞ ഡോ. ഷാമിക രവി, സെൻസസ് കമ്മീഷണർ എന്നിവരാണ് സമിതിയിലെ മറ്റ് പ്രധാന അംഗങ്ങൾ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി (ഫോറിനേഴ്സ്-I) സമിതിയുടെ മെമ്പർ സെക്രട്ടറിയായി പ്രവർത്തിക്കും.
രാജ്യത്തുടനീളം, പ്രത്യേകിച്ച് അതിർത്തി സംസ്ഥാനങ്ങളിൽ അനധികൃത കുടിയേറ്റം മൂലം ഉണ്ടായിട്ടുള്ള ജനസംഖ്യാ വ്യതിയാനങ്ങളെക്കുറിച്ച് സമിതി സമഗ്രമായ വിലയിരുത്തൽ നടത്തും. സാധാരണ ജനന-മരണ നിരക്കുകൾക്ക് അപ്പുറം മതപരവും സാമൂഹികവുമായ തലങ്ങളിലുണ്ടായിട്ടുള്ള അസ്വാഭാവിക മാറ്റങ്ങളുടെ പാറ്റേൺ സമിതി വിശകലനം ചെയ്യും.അനധികൃത കുടിയേറ്റക്കാരെ കൃത്യമായ സമയപരിധിക്കുള്ളിൽ കണ്ടെത്തുന്നതിനും, തടങ്കലിൽ വയ്ക്കുന്നതിനും, നാടുകടത്തുന്നതിനുമുള്ള സ്ഥിരമായ ഒരു സംവിധാനം സമിതി സർക്കാരിന് ശുപാർശ ചെയ്യും.
അതിർത്തി സുരക്ഷ കർശനമാക്കുന്നതിനും ജനസംഖ്യാ സ്ഥിരത ഉറപ്പാക്കുന്നതിനും ആവശ്യമായ തന്ത്രങ്ങളും സമിതി ഉപദേശിക്കും.ഒരു വർഷമാണ് സമിതിയുടെ കാലാവധി. ആവശ്യമെങ്കിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കാലാവധി ആറ് മാസം വരെ നീട്ടി നൽകാം. രാജ്യത്തിന്റെ പരമാധികാരം, ദേശീയ സുരക്ഷ, സാമൂഹിക ഘടന എന്നിവയെ ബാധിക്കുന്ന അതീവ ഗുരുതരമായ പ്രശ്നമായാണ് കേന്ദ്ര സർക്കാർ ജനസംഖ്യാപരമായ ഈ അസന്തുലിതാവസ്ഥയെ കാണുന്നത്.
Key Words : Illegal immigration, Central Government

COMMENTS