കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ യുപിഎസ് പൊട്ടിത്തെറിച്ചതിനെ തുടർന്നുണ്ടായ പുക ശ്വസിച്ച് മൂന്നുപേർ...
കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ യുപിഎസ് പൊട്ടിത്തെറിച്ചതിനെ തുടർന്നുണ്ടായ പുക ശ്വസിച്ച് മൂന്നുപേർ മരിച്ചതായി അനൗദ്യോഗിക റിപ്പോർട്ട്. പൊട്ടിത്തെറിയിൽ മരണമൊന്നും സംഭവിച്ചില്ലെന്ന നിലപാടിലാണ് മെഡിക്കൽ കോളേജ് അധികൃതർ.
എന്നാൽ മൂന്നുപേർ മരിച്ചുവെന്ന് ടി സിദ്ദീഖ് എംഎൽഎയാണ് മാധ്യമങ്ങളോട് പറഞ്ഞത്. വയനാട് സ്വദേശി നസീറയാണ് മരിച്ചവരിൽ ഒരാൾ എന്നും സിദ്ദീഖ് പറഞ്ഞു.
പൊട്ടിത്തെറി നടന്ന വേളയിൽ നസീറ വെന്റിലേറ്ററിൽ ആയിരുന്നു. കടുത്ത പുക ഉയർന്നതിനെ തുടർന്ന് നസീറയെ വെന്റിലേറ്ററിൽ നിന്ന് എടുത്ത് പുറത്തേക്ക് കൊണ്ട് ഓടുന്നതിനിടെയാണ് മരണം സംഭവിച്ചതെന്നും എംഎൽഎ അറിയിച്ചു.
ഇതേസമയം പൊട്ടിത്തെറി നടക്കുന്നതിന് മുമ്പ് തന്നെ മൂന്നുപേർ മരിച്ചിരുന്നു എന്നാണ് ആശുപത്രി അധികൃതരുടെ വാദം. വടകര സ്വദേശി സുരേന്ദ്രൻ, മേപ്പയൂർ സ്വദേശി ഗംഗാധരൻ, വെസ്റ്റ് ഹിൽ സ്വദേശി ഗോപാലൻ എന്നിവർ അത്യാഹിത വിഭാഗത്തിലെ അപകടത്തിനു മുൻപ് തന്നെ മരിച്ചിരുന്നു എന്നാണ് ആശുപത്രി പ്രിൻസിപ്പൽ ഡോ. സജിത് കുമാർ പറയുന്നത്.
ഈ മൂന്നുപേരും ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നവരാണ്. ഇന്നലെ വൈകുന്നേരം 8 മണിയോടെയാണ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പൊട്ടിത്തെറി ഉണ്ടായത്.
പൊട്ടിത്തെറിക്ക് പിന്നാലെ കടുത്ത പുക ഉയർന്നു. തുടർന്ന് ഇരുനൂറിൽപരം രോഗികളെ ഉടനടി ഒഴിപ്പിച്ചു. അത്യാഹിത വിഭാഗത്തോട് ചേർന്നുള്ള സി റ്റി സ്കാൻ മുറിക്കു സമീപം യുപിഎസ് മുറിയിൽ ആയിരുന്നു പൊട്ടിത്തെറി ഉണ്ടായത്.
പൊട്ടിത്തെറിക്ക് പിന്നാലെ കടുത്ത പുക ഉയരുകയായിരുന്നു. ഇതോടെ പരിഭ്രാന്തരായ രോഗികളും കൂട്ടിരിപ്പുകാരും ഡോക്ടർമാരുമെല്ലാം ഇറങ്ങി ഓടി. പിന്നീടാണ് രോഗികളെ ഒഴിപ്പിക്കാൻ തുടങ്ങിയത്.
അഗ്നിശമന സേനയും പോലീസും എത്തിയാണ് ഒഴിപ്പിക്കൽ വേഗത്തിലാക്കിയത്. രോഗികളെ നഗരത്തിലും സമീപത്തുമുള്ള സ്വകാര്യ ആശുപത്രികളിലും മറ്റുമായി മാറ്റുകയായിരുന്നു.
ഇതിനിടെ വൈദ്യുതി മുടങ്ങിയതും രക്ഷപ്രവർത്തനത്തെ ബാധിച്ചു. ഷോർട്ട് സർക്യൂട്ടാണ് പൊട്ടിത്തെറിക്ക് കാരണമായതെന്ന് കരുതുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകി.
Keywords: Medical College, Kozhikode, T Siddiq, Fire
പൊട്ടിത്തെറിയെ തുടർന്ന് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ കഴിഞ്ഞിരുന്ന 34 രോഗികളെ കോഴിക്കോട് നഗരത്തിലെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. പഴയ കാഷ്വാലിറ്റി വിഭാഗത്തെ അത്യാഹിത വിഭാഗമായി തൽക്കാലത്തേക്ക് ഉപയോഗിക്കുമെന്നും പ്രിൻസിപ്പൽ അറിയിച്ചു. രോഗികളെ മെയിൻ ബ്ലോക്ക്, സൂപ്പർ സ്പെഷ്യലിറ്റി, ഐസിയു, മെഡിക്കൽ ബ്ലോക്ക് എന്നിവിടങ്ങളിലേക്ക് തൽക്കാലത്തേക്ക് മാറ്റുകയാണെന്നും പ്രിൻസിപ്പൽ അറിയിച്ചു. ബീച്ച് ആശുപത്രിയിൽ സൗകര്യങ്ങൾ ഉണ്ടാക്കി കുറെ രോഗികളെ അവിടുത്തേക്ക് മാറ്റും. ഇതിനായി മറ്റൊരു മെഡിക്കൽ സംഘത്തെ ബീച്ച് ആശുപത്രിയിലേക്ക് അയക്കും.
COMMENTS