ഓൾഡ്ട്ര ഫോഡ്: ഇന്നു പെരുമഴ പെയ്തില്ല, അതിനാൽ ഇന്ത്യ ലോകകപ്പിൽ നിന്നു പുറത്തായി! ഇന്നും കൂടി പെരുമഴ പെയ്തു കളി നടക്കാതിരുന്നെങ്കിലെന്ന് ...
ഓൾഡ്ട്ര ഫോഡ്: ഇന്നു പെരുമഴ പെയ്തില്ല, അതിനാൽ ഇന്ത്യ ലോകകപ്പിൽ നിന്നു പുറത്തായി! ഇന്നും കൂടി പെരുമഴ പെയ്തു കളി നടക്കാതിരുന്നെങ്കിലെന്ന് വിരാട് കോലി ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നിരിക്കണം.
മഴ ദൈവങ്ങൾ മാറി നിന്നപ്പോൾ മല പോലെ വന്നത് എലി പോലെ പോയി.18 റൺസിന്റെ പരാജയം ന്യൂസിലാൻഡിനോടു സമ്മതിച്ച് ടീം ഇന്ത്യ വിമാനം കയറുമ്പോൾ ഇന്ത്യ ഒന്നാകെ വേദനിക്കുകയാണ്.സ്‌കോര്‍: ന്യൂസിലന്‍ഡ് 50 ഓവറില്‍ 239/8, ഇന്ത്യ 49.3 ഓവറില്‍ 221ന് ഓള്‍ഔട്ട്
കപില്‍ ദോവിന്റെയും എംഎസ് ധോണിയുടെയും പിന്തുടര്‍ച്ചക്കാരനായി വിരാട് കോലി കപ്പുയര്‍ത്തുമെന്ന മോഹം ഇന്ത്യക്കാര്‍ തത്കാലം മനസ്സിലടക്കേണ്ടിവരും.
240 റണ്‍സ് എന്ന ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ മൂന്ന് പന്ത് ബാക്കിനില്‍ക്കെ 221 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു.
240 എന്ന ലക്ഷ്യം ഇന്ത്യന്‍ ബാറ്റിംഗ് നിരയെ സംബന്ധിച്ച് തീരെ ചെറുതായിരുന്നു. അനായാസ ജയമായിരുന്നു ഇന്ത്യന്‍ ആരാധകര്‍ പ്രതീക്ഷിച്ചതും.
പിച്ചിലെ ഈര്‍പ്പം മുതലാക്കി നന്നായി പന്തെറിഞ്ഞ ന്യൂസിലന്‍ഡ് മിന്നല്‍ വേഗത്തില്‍ ഇന്ത്യയുടെ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ പിഴുത് കളി പിടിച്ചെടുക്കുകയായിരുന്നു. ഓപ്പണര്‍ രോഹിത് ശര്‍മയും ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും വന്നതു പോലെ പോയി. തൊട്ടു പിന്നാലെ കെ.എല്‍.രാഹുലും മടങ്ങി. അഞ്ചു റണ്‍സിനു മൂന്നു വിക്കറ്റ് എന്ന നിലയിലായി ഇന്ത്യ. മൂവരുടെയും സമ്പാദ്യം ഓരോ റണ്‍സായിരുന്നു. അപ്പോള്‍ തന്നെ ഇന്ത്യയുടെ പരാജയം ഏതാണ്ട് ഉറപ്പിക്കപ്പെട്ട മട്ടായിരുന്നു.
പിന്നെ തകര്‍ച്ചയില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തനമായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ 24 റണ്‍സായപ്പോള്‍ ദിനേശ് കാര്‍ത്തിക്കും മടങ്ങി. ഹെന്‍ട്രിയുടെ പന്തില്‍ ഗംഭീര ക്യാച്ചിലൂടെ കാര്‍ത്തിക്കിനെ നീഷാമാണ് മടക്കിയത്.പിന്നീട് ഋഷഭ് പന്തും ഹര്‍ദിക് പാണ്ഡ്യയും ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് മെല്ലെ കൈപിടിച്ചുയര്‍ത്തുമെന്നു തോന്നിപ്പിച്ചു. അനാവശ്യമായി വിക്കറ്റ് വലിച്ചെറിഞ്ഞ് ഇരുവരും കൂടാരം കയറിയതോടെ ഇന്ത്യ വീണ്ടും പരാജയം മണത്തു.
സ്‌കോര്‍ ബോര്‍ഡില്‍ 71 റണ്‍സ് ആയപ്പോള്‍ അഞ്ചാം വിക്കറ്റ് വീണു. പന്ത് മടങ്ങി. ഓഫ് സ്റ്റംപിന് പുറത്തു പോയ ബോള്‍ ലെഗ്‌സൈഡിലേക്ക് ഉയര്‍ത്തിയടിക്കാന്‍ ശ്രമിച്ച് പന്ത് വീഴുകയായയിരുന്നു. 56 പന്തില്‍ നിന്ന് 32 റണ്‍സായിരുന്നു പന്തിന്റെ സമ്പാദ്യം.
സാന്റ്‌നറെ ഉയര്‍ത്തിയടിക്കാനുള്ള ശ്രമത്തിലാണ് ടീം സ്‌കോര്‍ 92 ലെത്തിയപ്പോള്‍ പാണ്ഡ്യ ആറാം വിക്കറ്റ് എതിരാളികള്‍ക്കു സമ്മാനിച്ചത്. 62 പന്തില്‍ 32 റണ്‍സ് എടുത്താണ് പാണ്ഡ്യ പുറത്തായത്.
ആറാം വിക്കറ്റും വീണതില്‍ പിന്നെയായിരുന്നു യഥാര്‍ത്ഥ കളി. ഇന്ത്യന്‍ പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തി, രവീന്ദ്ര ജഡേജ കാണികളെ ഒന്നാകെ വിസ്മയിപ്പിച്ചു. ഒപ്പം തന്റെ കൂട്ടാളികള്‍ക്കും കളി എന്താണെന്നു കാട്ടിക്കൊടുത്തു.
ധോണിയെ ഒരറ്റത്ത് നിര്‍ത്തി മോശം പന്തുകളെ അതിര്‍ത്തി കടത്തിയും എന്നാല്‍ കരുതലോടെയും ജഡേജ ജയം അനായാസമാക്കുമെന്നു തോന്നിപ്പിച്ചു. 59 പന്തില്‍ നിന്ന് 77 റണ്‍സെടുത്തു നില്‍ക്കെ, ബോള്‍ട്ടിനെ ഉയര്‍ത്തിയടിക്കാനുള്ള ശ്രമത്തില്‍ കിവീസ് ക്യാപ്ടന്‍ വില്യംസണിന്റെ കൈകളില്‍ ജഡേജ ഒതുങ്ങി. ഇന്ത്യന്‍ ആരാധകരുടെ രക്തമുറഞ്ഞ നിമിഷം.
പക്ഷേ, പിന്നാലെ ഇന്ത്യന്‍ ആരാധകരെ ആവേശം കൊള്ളിച്ച് ധോണി സിക്‌സര്‍ പറത്തി, ജയത്തിന് ഇനിയും സാദ്ധ്യതയുണ്ടെന്ന് അടിവരയിട്ടു. പക്ഷേ, 50ാം ഓവറിന്റെ മൂന്നാം പന്തില്‍ ബാറ്റിംഗ് എന്‍ഡില്‍ തിരിച്ചെത്താനുള്ള ശ്രമത്തില്‍ ധോണിക്ക് പിഴച്ചു. ഗംഭീര ത്രോയിലൂടെ ധോണിയെ മാര്‍ട്ടിന്‍ ഗപ്റ്റില്‍ മടക്കിയതോടെ ഇന്ത്യ പരാജയപ്പെടുമെന്ന് ഉറപ്പായി. പിന്നെയെല്ലാം ചടങ്ങുമാത്രമായിരുന്നു.
നേരത്തെ, 46.1 ഓവറില്‍ 211/5 എന്ന നിലയില്‍ റിസര്‍വ് ദിനത്തില്‍ കളിക്കാനിറങ്ങിയ കിവികള്‍ ഇന്ന് 23 പന്തില്‍ കിവീസ് 28 റണ്‍സ് നേടി. ഭുവനേശ്വര്‍ കുമാര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ, ചഹല്‍, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് കിട്ടി.
Keywords: Cricket, World Cup, India, Semi finals., ICC, Raveendra Jadeja
COMMENTS