തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തെ പാർട്ടി പൂർണ്ണമായും വരിഞ്ഞുമുറുക്കിയിരുന്നുവെന്നും ഔദ്യോഗിക ഫയല...
തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തെ പാർട്ടി പൂർണ്ണമായും വരിഞ്ഞുമുറുക്കിയിരുന്നുവെന്നും ഔദ്യോഗിക ഫയലുകൾ മുഖ്യമന്ത്രി കാണുന്നതിന് മുൻപ് പാർട്ടി ആസ്ഥാനമായ എകെജി സെന്ററിലേക്ക് കടത്തിയിരുന്നതായും വെളിപ്പെടുത്തൽ. വി.എസിന്റെ വിശ്വസ്തനും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്ന കെ. സുരേഷ് കുമാർ തന്റെ പുതിയ പുസ്തകത്തിലാണ് ഈ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസിലെത്തുന്ന അതീവ രഹസ്യ സ്വഭാവമുള്ള ഫയലുകൾ പോലും എകെജി സെന്ററിലെത്തിച്ച്, പാർട്ടി നിർദ്ദേശിക്കുന്ന തീരുമാനങ്ങളുടെ കുറിപ്പുകളോടെയാണ് തിരികെ വി.എസിന്റെ മേശപ്പുറത്ത് എത്തിച്ചിരുന്നതെന്ന് സുരേഷ് കുമാർ വ്യക്തമാക്കുന്നു. ഫയലുകൾ കൈകാര്യം ചെയ്യാനും വീതിച്ചെടുക്കാനും പാർട്ടി ചുമതലപ്പെടുത്തിയ പ്രത്യേക സംഘം മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ അന്നത്തെ പൊളിറ്റിക്കൽ സെക്രട്ടറി കെ.എൻ. ബാലഗോപാൽ, പ്രൈവറ്റ് സെക്രട്ടറി എസ്. രാജേന്ദ്രൻ, സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി എൻ. ചന്ദ്രശേഖരപ്പണിക്കർ എന്നിവരടങ്ങുന്നതായിരുന്നു ഈ സംഘം. ഇതിൽ ചന്ദ്രശേഖരപ്പണിക്കർ വഴിയാണ് ഫയലുകൾ പാർട്ടി ആസ്ഥാനത്തേക്ക് പോയിരുന്നതെന്നും പുസ്തകത്തിൽ പറയുന്നു.
ഭരണകാലത്ത് വി.എസ് സ്വന്തം ഓഫീസിൽ പോലും കടുത്ത നിരീക്ഷണത്തിലായിരുന്നുവെന്നാണ് പുസ്തകം വ്യക്തമാക്കുന്നത്. വി.എസിന്റെ പ്രിൻസിപ്പൽ സെക്രട്ടറി ഷീലാ തോമസ് ഔദ്യോഗിക കാര്യങ്ങൾ സംസാരിക്കാൻ മുഖ്യമന്ത്രിയുടെ മുറിയിലെത്തുമ്പോൾ, അവർ എന്താണ് സംസാരിക്കുന്നതെന്ന് ഒളിഞ്ഞു കേൾക്കാൻ പാർട്ടിയുടെ വിശ്വസ്തരായ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ പാഞ്ഞെത്തുമായിരുന്നു. ഈ കടുത്ത നിരീക്ഷണം കാരണം വി.എസ് സ്വന്തം ഓഫീസിൽ വെച്ച് ഔദ്യോഗിക കാര്യങ്ങൾ ചർച്ച ചെയ്യുന്നത് പൂർണ്ണമായി നിർത്തി.
പലപ്പോഴും ഔദ്യോഗിക കാര്യങ്ങൾ ചർച്ച ചെയ്യാൻ സുരേഷ് കുമാർ അടക്കമുള്ള ഉദ്യോഗസ്ഥരെ മൊബൈൽ ഫോണിൽ അതീവ രഹസ്യമായി വിളിച്ച്, പിറ്റേന്ന് രാവിലെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് വരാൻ വി.എസ് ആവശ്യപ്പെടാറുണ്ടായിരുന്നുവെന്നും സുരേഷ് കുമാർ വെളിപ്പെടുത്തുന്നു.
വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് മൂന്നാർ കൈയേറ്റമൊഴിപ്പിക്കൽ (മൂന്നാർ ഓപ്പറേഷൻ), ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിനെതിരെയുള്ള പോരാട്ടം തുടങ്ങിയവയ്ക്ക് നേതൃത്വം നൽകിയ പ്രമുഖ ഉദ്യോഗസ്ഥനാണ് കെ. സുരേഷ് കുമാർ. മുഖ്യമന്ത്രിയെന്ന നിലയിൽ മികച്ച പ്രതിച്ഛായയുണ്ടായിരുന്ന വി.എസ് സ്വന്തം പാർട്ടിയിൽ നിന്നും ഓഫീസിൽ നിന്നും നേരിട്ട കടുത്ത അടിച്ചമർത്തലുകളും നിസ്സഹായാവസ്ഥയുമാണ് പുസ്തകത്തിലൂടെ പുറത്തുവരുന്നത്. ഈ വെളിപ്പെടുത്തൽ വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതുറക്കുമെന്നുറപ്പാണ്.
Key Words : VS Achuthanandan, K sureshkumar

COMMENTS