Vyga News

Saturday, May 19th

Last update:07:30:51 AM GMT

You are here: Vyga Special Feature ജയഗീതമാരെ വേട്ടയാടാന്‍ ടി.ടി.ഇമാര്‍ എന്നുമുണ്ട്

ജയഗീതമാരെ വേട്ടയാടാന്‍ ടി.ടി.ഇമാര്‍ എന്നുമുണ്ട്

E-mail Print PDF

ചെന്നൈ മെയിലില്‍ കഴിഞ്ഞ ദിവസം യാത്ര ചെയ്തപ്പോള്‍ ടിടിഇമാരില്‍ നിന്നുണ്ടായ പീഡനം ജയഗീത എന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥ വിവരിക്കുന്നു

 

എം.ആര്‍. ജയഗീത നേരിട്ട ട്രെയിന്‍ പീഡനത്തില്‍ നിന്ന് പുറത്തുവരുന്നത് കേരളത്തിലോടുന്ന ട്രെയിനുകളിലെ പൂവാലന്മാരായ ടി.ടി.ഇ മാരുടെ കള്ളക്കളികളുടെ കഥകളാണ്.

മിക്ക ട്രെയിനുകളിലും ടി.ടി.ഇമാര്‍ക്ക് പ്രിയപ്പെട്ട യാത്രക്കാരികളുണ്ട്. അവരെ സൗകര്യപൂര്‍വം വിളിച്ച് എ.സിയിലോ ഫസ്റ്റ് ക്‌ളാസിലോ ഇരുത്തി തട്ടും തടവലും അത്യാവശ്യം കാമകേളികളും പതിവാണ്. ഇത്തരക്കാരായ സ്ത്രീകള്‍ സ്ഥിരം യാത്രക്കാരാണ്. ഇവര്‍ ട്രെയിനുകളില്‍ നേരേ കയറി എ.സിയിലും മറ്റും സ്വാതന്ത്ര്യത്തോടെ ഇരിക്കുകയാണ് പതിവ്.

ചെന്നൈ മെയിലില്‍ കഴിഞ്ഞ ദിവസം യാത്ര ചെയ്തപ്പോള്‍ ടിടിഇമാരില്‍ നിന്നുണ്ടായ പീഡനം ജയഗീത തന്നെ പറയട്ടെ:

2011 ഒക്‌ടോബര്‍ 25ന് ആയിരുന്നു കൊല്ലം കലക്ടറേറ്റില്‍ നിന്ന് ആസൂത്രണ ബോര്‍ഡിലേക്കു മാറ്റമുണ്ടായത്. തുടര്‍ന്നു ട്രെയിനില്‍ സീസണ്‍ ടിക്കറ്റ് എടുത്തു യാത്ര തുടങ്ങിയ കാലം മുതല്‍ തന്നെ ടിടിഇമാരായ ജാഫറിന്റെയും പ്രവീണിന്റെയും പെരുമാറ്റം സഹിക്കാനാവുമായിരുന്നില്ല. ആസ്ത്മ ഉള്ളതുകൊണ്ടാണു തിരക്കില്‍ നിന്നൊഴിവാകാന്‍ ഫസ്റ്റ് ക്‌ളാസ് സീസണ്‍ ടിക്കറ്റെടുത്തത്.

എന്നും ചെന്നൈ മെയിലില്‍ കയറുമ്പോള്‍ സപ്‌ളിമെന്ററി ടിക്കറ്റ് എടുക്കും. ഇടയ്ക്കു ജാഫര്‍ വന്ന് എസിയില്‍ സീറ്റുണ്ട്, അങ്ങോട്ടിരിക്കാമെന്നു പറയുമായിരുന്നു. ഞാന്‍ വായിക്കുകയോ പാട്ടുകേള്‍ക്കുകയോ ആയിരിക്കും. അപ്പോള്‍ ടിടിഇ അടുത്തുവന്നിരുന്നു വിശേഷങ്ങള്‍ ചോദിക്കാറുണ്ട്. ഫസ്റ്റ് ക്‌ളാസിലെ സ്ഥിതി മോശമാണെന്ന് ഒരു സഹയാത്രിക ഒരിക്കല്‍ എന്നോടു പറഞ്ഞിരുന്നു.

മിക്ക ദിവസവും കൊല്ലം സ്വദേശിയായ സ്ത്രീ ഫസ്റ്റ്ക്‌ളാസില്‍ ഉണ്ടാകും. അവര്‍ക്കു ടിടിഇമാരുമായി സൗഹൃദമുണ്ട്. ഈ സ്ത്രീ ഒരു ദിവസം എന്നെ പരിചയപെ്പടാന്‍ വന്നു. ഞാന്‍ അവരോട് അടുപ്പം കാണിച്ചില്ല. ആ സ്ത്രീയെക്കുറിച്ചു മറ്റു സ്ഥിരം യാത്രക്കാര്‍ക്കു മതിപ്പുണ്ടായിരുന്നില്ല. അതുകൊണ്ടു ഞാന്‍ പരിചയം കാണിക്കാന്‍ മടിച്ചു. ഈ സ്ത്രീയും എസിയില്‍ സൗകര്യമുണ്ടെന്നു പറഞ്ഞു വിളിച്ചിട്ടുണ്ട്. ഞാന്‍ അതൊന്നും കേട്ടില്ല. അടുപ്പം കാണിക്കാന്‍ വൈമുഖ്യം പ്രകടിപ്പിച്ചതു മുതലാണു ടിടിഇമാര്‍ എനിക്കെതിരെ തിരിഞ്ഞത്.

സീസണ്‍കാര്‍ക്കു ചെന്നൈ മെയിലില്‍ സപ്‌ളിമെന്ററി ടിക്കറ്റ് കൊടുക്കരുതെന്നു ടിടിഇമാര്‍ തിരുവനന്തപുരം ടിക്കറ്റ് ബുക്കിങ് ഓഫിസില്‍ പറഞ്ഞു. കുറച്ചുദിവസം ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ യാത്ര തുടര്‍ന്നു. അസുഖം പ്രശ്‌നമായതോടെ ഇക്കഴിഞ്ഞ ഏഴു മുതല്‍ സൂപ്പര്‍ ഫാസ്റ്റ് സീസണെടുത്തു. ടിടിഇമാര്‍ക്ക് അത് ഇഷ്ടപെ്പട്ടില്ല. 

ജാഫറും പ്രവീണും പരിശോധിക്കാനെന്ന പേരില്‍ വെള്ളിയാഴ്ച സീസണ്‍ ടിക്കറ്റ് ചോദിച്ചു. കൊടുത്തപ്പോള്‍; അതുമായി പോകാന്‍ ശ്രമിച്ചപ്പോള്‍ സമ്മതിച്ചില്ല. കൊടുക്കില്ലന്നു പറഞ്ഞപ്പോള്‍ നിന്നെ കോടതി കയറ്റും നോട്ടീസ് വരും എന്നൊക്കെ പറഞ്ഞു. ടിക്കറ്റ് കീറിക്കളഞ്ഞ ശേഷം അനധികൃത യാത്രക്കാരിയാണെന്ന പേരില്‍ എന്നെ വേട്ടയാടാനാണ് അവര്‍ ലക്ഷ്യമിട്ടത്. പിന്നീടു റയില്‍വേ ഇന്റലിജന്‍സിലാണെന്നു പരിചയപെ്പടുത്തിയ ആള്‍ വന്നു ജാഫറിനെതിരെ പരാതിയുണ്ടോ എന്നന്വേഷിച്ചു.

അയാളോടു തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ചപ്പോള്‍ ജെസ്‌മോന്‍ എന്നെഴുതിയ കാര്‍ഡ് കാട്ടി. പരാതി കളഞ്ഞേരെ എന്നു പറഞ്ഞപ്പോള്‍ അതിനുദ്ദേശിക്കുന്നിലെ്‌ളന്ന് അറിയിച്ചു. ഈ വിവരങ്ങളെല്ലാം അപ്പപ്പോള്‍ ഭര്‍ത്താവും ഡിവൈഎഫ്‌ഐ ഏരിയാ സെക്രട്ടറിയുമായ ശിവപ്രസാദിനെ വിളിച്ച് അറിയിച്ചിരുന്നു. അപ്പോള്‍ ടിടിഇമാരുടെ സ്വഭാവം മാറി. അവര്‍ അസഭ്യം വിളിച്ചു. ഞാന്‍ ചെവികൊടുത്തില്ല. മറ്റൊരു കുടുംബം ട്രെയിനില്‍ ഉണ്ടായിരുന്നതാണു തുണയായത്.

ട്രെയിന്‍ കൊല്ലം സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ ഭര്‍ത്താവ് ഫസ്റ്റ് ക്‌ളാസ് കോച്ചിനടുത്തേയ്ക്കു വന്നു. അപ്പോള്‍ ടിടിഇമാര്‍ എന്നെ തെറിവിളിക്കുകയായിരുന്നു. തിരിച്ചു പ്രതികരിച്ചാല്‍ അവര്‍ അത് ആയുധമാക്കും. ഭര്‍ത്താവ് മിണ്ടാതെ പോന്നപ്പോള്‍ ജാഫര്‍ പിന്നാലെ വന്നു തെറിവിളിച്ചു.

യാത്രക്കാരെല്ലാം ശ്രദ്ധിച്ചുവെങ്കിലും ഞങ്ങള്‍ അനങ്ങിയില്ല. തെറിവിളി ഉച്ചത്തിലായി. സ്ത്രീയെന്ന നിലയില്‍ എന്റെ വ്യക്തിത്വത്തെ അവഹേളിക്കാവുന്നതിന്റെ പരമാവധി ജാഫര്‍ പിന്നാലെ വന്നു വിളിച്ചുപറയുന്നുണ്ടായിരുന്നു. ഭര്‍ത്താവിന്റെ തോളില്‍ പിടിച്ചതു മാത്രം എനിക്ക് ഓര്‍മയുണ്ട്. 

പിന്നീട് എപ്പോഴോ ബോധം വന്നപ്പോള്‍ കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ അടുത്തുണ്ട്. അദ്ദേഹം റയില്‍വേയിലെ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചു. പിന്നാലെ പി.കെ. ഗുരുദാസന്‍ എംഎല്‍എയും ഇടപെട്ടു. സുധീരന്റെ സന്ദര്‍ഭോചിതമായ ഇടപെടല്‍ ഇലെ്‌ളങ്കില്‍ ടിടിഇമാര്‍ ഞങ്ങളെ കുറ്റക്കാരാക്കുമായിരുന്നുവെന്നു ശിവപ്രസാദും ജയഗീതയും ഒരേസ്വരത്തില്‍ പറയുന്നു.

ഇത് ഒരു ജയഗീതയുടെ അനുഭവമല്ല. മിക്ക ട്രെയിനുകളിലും ടി.ടി.ഇമാരുടെ സ്ഥിരം ഇടപാണിത്. അവരുടെ ഇംഗിതങ്ങള്‍ക്കു വഴങ്ങാത്ത സ്ത്രീകള്‍ക്ക് ഇതിലും കൊടിയ പീഡനങ്ങള്‍ നേരിടേണ്ടിവരുന്നുണ്ട്. പലരും പ്രതികരിക്കാത്തതിനാല്‍ ഇതൊന്നും പുറത്തുവരുന്നില്ലെന്നുമാത്രം.

Tags: M.R jayageetha, tain,  attack,  tte

Share on Myspace