Vyga News

Saturday, May 19th

Last update:07:30:51 AM GMT

You are here: Vyga Special Feature ഭക്തിയുടെ നിറവില്‍ തൈപ്പൂയം

ഭക്തിയുടെ നിറവില്‍ തൈപ്പൂയം

E-mail Print PDF

ലയാളം പഞ്ചാംഗത്തില്‍ മകരമാസത്തില്‍ പൂയം നാളാണ്‌ തൈപ്പൂയമായി ആഘോഷിക്കുന്നത്‌. ശിവസുതനും ദേവസേനാപതിയുമായ സുബ്രഹ്മണ്യന്റെ പിറന്നാളാണ്‌ തൈപ്പൂയം എന്നാണ്‌ വിശ്വാസം. സുബ്രഹ്മണ്യന്‍ താരകാസുരനെ യുദ്ധത്തില്‍ വധിച്ച്‌ വിജയം കൈവരിച്ച ദിവസമാണ്‌ മകരമാസത്തിലെ പൂയം നാള്‍ എന്നും കരുതുന്നു.

മകരസംക്രമദിനമാണ്‌ തൈമാസത്തിലെ ആദ്യനാള്‍, ഉത്തരായണത്തിന്റെ തുടക്കം. ഇതാണ്‌ തൈ പൊങ്കല്‍. അതേ മാസത്തില്‍ വരുന്ന മറ്റൊരു ആഘോഷമാണ്‌ തൈപ്പൂയം. സുബ്രഹ്മണ്യക്ഷേത്രങ്ങളില്‍ ഈ ദിവസം പ്രധാനമാണ്‌. എല്ലാ സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലും സുബ്രഹ്മണ്യ ദേവന്‍ ഉപദേവതയായ ക്ഷേത്രങ്ങളിലും തൈപ്പൂയാഘോഷം നടക്കുന്നു.

‘തൈ പിറന്താല്‍ വഴി പിറക്കുമെന്നാണ്‌ തമിഴ്‌ പഴമൊഴി.’ തൈമാസം എല്ലാക്കാര്യങ്ങള്‍ക്കും ശുഭമാണെന്നും മുടങ്ങിക്കിടക്കുന്ന കാര്യങ്ങള്‍ക്കു പോലും തൈമാസത്തില്‍ നിവൃത്തിയുണ്ടാകുമെന്നുമാണ്‌ വിശ്വാസം.

സുബ്രഹ്മണ്യസ്വാമിക്കുളള സമര്‍പ്പണമാണ്‌ കാവടിയാട്ടം. അഭീഷ്ടസിദ്ധിക്കാണ്‌ പീലിക്കാവടികളും പൂക്കാവടികളും ഭസ്മക്കാവടികളും നേരുന്നത്‌. തൈപ്പൂയദിനത്തില്‍ കാവടി കെട്ടിയാടുന്നത്‌ വിശേഷമാണ്‌. പല ക്ഷേത്രങ്ങളിലും ഒരാഴ്ചത്തെ തൈപ്പൂയാഘോഷമാണ്‌ നടക്കുക. പഴനിയില്‍ രഥോത്സവവും, മധുരൈയില്‍ തെപ്പരഥോത്സവവും അന്ന്‌ നടക്കുന്നു.

താരകാസുരന്‍ ദേവലോകത്തെ ജീവിതം ദുസ്സഹമാക്കിയപ്പോള്‍ മഹര്‍ഷിമാരും ദേവന്മാരും ശിവപാര്‍വതിമാരെ അഭയം പ്രാപിച്ചു. താരകാസുര നിഗ്രഹത്തിനായി പുത്രനായ സുബ്രഹ്മണ്യനെയാണ്‌ ഭഗവാന്‍ അയയ്ക്കുന്നത്‌.പന്ത്രണ്ട്‌ ആയുധങ്ങളുമായായിരുന്നു സുബ്രഹ്മണ്യന്റെ യാത്ര. അസുരനെ വധിച്ച്‌ സുബ്രഹ്മണ്യദേവന്‍ ദേവലോകത്ത്‌ വീണ്ടും ഐശ്വര്യമെത്തിച്ചു.

ആ നാളിന്റെ സ്മരണയ്ക്കാണ്‌ തൈപ്പൂയാഘോഷം. ശിവസുതനും ദേവസേനാപതിയുമാണ്‌ സുബ്രഹ്മണ്യന്‍. ബ്രാഹ്മണ്യം എന്നത്‌ ശിവനെ കുറിക്കുന്നു. അതിനോട്‌ ശ്രേയസിനെ കുറിക്കുന്ന സു എന്ന ഉപസര്‍ഗം ചേര്‍ത്ത്‌ സുബ്രഹ്മണ്യം എന്ന പേരുണ്ടായെന്ന്‌ സ്കന്ദപുരാണം പറയുന്നു.

മുരുകന്‍,കുമാരന്‍, ഗുഹന്‍, സ്കന്ദന്‍ ,കാര്‍ത്തികേയന്‍,ശരവണന്‍,ഷണ്മുഖന്‍ എന്നിങ്ങനെ ഒട്ടേറെ പേരുകളുണ്ട്സുബ്രഹ്മണ്യന്‌.ശരവണക്കാട്ടില്‍ ജനിച്ച കുട്ടിയാണ്‌ സുബ്രഹ്മണ്യന്‍. ജനനശേഷം മലര്‍ന്ന്‌ കിടന്നു കരഞ്ഞ സുബ്രഹ്മണ്യനെ അതുവഴിപോയ ആറ്‌ ദിവ്യകൃത്തിമാര്‍ കണ്ടു.

അവര്‍ കുഞ്ഞിനെ മുലയൂട്ടനായി തര്‍ക്കിച്ചു. അതുകണ്ട കുട്ടി ആറു കൃത്തിമാരെയും മാറിമാറി നോക്കി.അപ്പോള്‍ കുഞ്ഞിന്‌ ആറ്‌ തലകള്‍ ഉണ്ടായി; ആറു തലകള്‍ ഷണ്‍മുഖനെന്ന പേരും നേടിക്കൊടുത്തു. കൃത്തികമാര്‍ മുലകൊടുത്തു വളര്‍ത്തിയതിനാല്‍ ആ കുട്ടി കാര്‍ത്തികേയനായി.

ജനനത്തിന്റെ വിവിധ ഘട്ടങ്ങള്‍ക്ക്‌ ഉത്തരവാദിയായവരുടെ എല്ലാം മകനായി സുബ്രഹ്മണ്യന്‍ മാറി; വിവിധ പേരുകളും സിദ്ധിച്ചു. സുബ്രഹ്മണ്യന്‍യോഗബലത്താല്‍ കുമാരന്‍, വിശാഖന്‍, ശാഖന്‍, നൈഗമേയന്‍ എന്ന പേരുകളില്‍ നാല്‌ ശരീരം സ്വീകരിച്ചു.

ഗുഹന്‍ എന്ന പേരില്‍ ശിവന്റേയും സ്കന്ദന്‍ എന്ന പേരില്‍ പാര്‍വതിയുടേയും, മഹാസേനന്‍ എന്ന പേരില്‍ അഗ്നിയുടേയും, കുമാരന്‍ എന്നപേരില്‍ ഗംഗയുടേയും ശരവണനെന്ന പേരില്‍ ശരവണത്തിന്റേയും കാര്‍ത്തികേയനെന്ന പേരില്‍ കൃത്തികമാരുടേയും പുത്രനായി സുബ്രഹ്മണ്യന്‍ അറിയപ്പെട്ടു.

സുബ്രഹ്മണ്യന്‌ രണ്ടു ഭാര്യമാരുള്ളതായും വിശ്വാസമുണ്ട്‌. വള്ളി, ദേവയാനി എന്നിവരാണവര്‍. ഇതില്‍ വള്ളിയെ വിവാഹം കഴിക്കുന്നതിന്‌ മുമ്പ്‌ അവരുടെ സ്നേഹം മുരുകന്‍ പരീക്ഷിച്ചതായും പുരാണങ്ങള്‍ പറയുന്നു.

എന്നാല്‍ മുരുകന്‍ ബ്രഹ്മചര്യവ്രതം അനുഷ്ഠിച്ചിരുന്നുവെന്നും ചില ഗ്രന്ഥങ്ങള്‍ സൂചിപ്പിക്കുന്നു. മുരുകന്‍ ദേവസ്ത്രീകളെ ശല്യം ചെയ്യുന്നതായി പരാതി ലഭിച്ചതിനെത്തുടര്‍ന്ന്‌ സുബ്രഹ്മണ്യനെക്കൊണ്ട്‌ പാര്‍വതി ദേവി ഇപ്രകാരമൊരു പ്രതിജ്ഞ എടുപ്പിച്ചെന്നാണ്‌ പുരാണകഥ.

Share on Myspace