റോയ് പി തോമസ് കൊച്ചി: സി പി എം സ്വതന്ത്രനായി മത്സരിച്ചു വിജയിച്ച ഇടുക്കി എം പി ജോയിസ് ജോർജിനും കുടുംബത്തിനും വട്ടവട പഞ്ചായത്തിലുള്ള 20...
റോയ് പി തോമസ്
കൊച്ചി: സി പി എം സ്വതന്ത്രനായി മത്സരിച്ചു വിജയിച്ച ഇടുക്കി എം പി ജോയിസ് ജോർജിനും കുടുംബത്തിനും വട്ടവട പഞ്ചായത്തിലുള്ള 20 ഏക്കർ ഭൂമി വ്യാജ പട്ടയത്തിൽ തട്ടിയെടുത്തതാണെന്നു കണ്ട് സർക്കാർ പട്ടയം റദ്ദാക്കിയതോടെ ഇത്തരത്തിൽ ഇവിടെ ഭൂമിയുള്ള എല്ലാവരും അങ്കലാപ്പിലായി.
മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ന്യായീകരിച്ച വസ്തുവിന്റെ പട്ടയമാണ് ദേവികുളം സബ് കളക്ടർ വി.ആർ പ്രേമ കുമാർ റദ്ദാക്കി സർക്കാരിലേക്ക് കണ്ടുകെട്ടിയിരിക്കുന്നത്. ഇതു സി പി എമ്മിനും കടുത്ത ക്ഷീണമായിട്ടുണ്ട്.
വട്ടവട, കാന്തലൂർ, കീഴാന്തൂർ, മറയൂർ മേഖലകളിൽ വ്യാപകമായി വ്യാജ പട്ടയമുണ്ടാക്കി ഭൂമി കൈവശപ്പെടുത്തിയിട്ടുണ്ടെന്ന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന നിവേദിത പി ഹരൻ നേരത്തേ റിപ്പോർട്ട് നല്കിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജോയിസ് ജോർജും കുടുങ്ങിയിരിക്കുന്നത്.
തമിഴ് വംശജരും പട്ടികജാതിക്കാരുമായ ആറുപേരിൽ നിന്ന് ജോയിസ് ജോർജിന്റെ അച്ഛൻ പാലിയത്ത് ജോർജ് വ്യാജ പട്ടയം ചമച്ച് ഭൂമി സ്വന്തമാക്കിയെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.
ജോയിസ് ജോർജ്, ഭാര്യ അനൂപ, ജോയിസിന്റെ അമ്മ മേരി, ജോയി സിന്റെ സഹോദരങ്ങളായ രാജീവ്, ജിസ്റ്റിൻ എന്നിവരുടെ പേരിൽ കൈമാറുകയായിരുന്നു ഈ ഭൂമി.
COMMENTS