ന്യൂഡല്‍ഹി: ഏറെ ഒച്ചപ്പാടുണ്ടാക്കിയ ലൗ ജിഹാദ് കേസില്‍ ഉള്‍പ്പെട്ട വൈക്കം സ്വദേശി അഖില എന്ന ഹാദിയയെ നവംബര്‍ 27ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക...
ന്യൂഡല്‍ഹി: ഏറെ ഒച്ചപ്പാടുണ്ടാക്കിയ ലൗ ജിഹാദ് കേസില്‍ ഉള്‍പ്പെട്ട വൈക്കം സ്വദേശി അഖില എന്ന ഹാദിയയെ നവംബര്‍ 27ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് ഹാജരാക്കാന്‍ അച്ഛന്‍ അശോകനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.
ഈ കേസില്‍ ഹാദിയയുടെ നിലപാട് അറിയണമെന്ന് കോടതി പറഞ്ഞു. കേസ് ഏറ്റെടുക്കുന്ന കാര്യത്തില്‍ ദേശീയ അന്വേഷണ ഏജന്‍സിയോടും അശോകനോടും നിലപാടറിയിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.
ഹാദിയ എന്ന അഖില ഉള്‍പ്പെടെ എല്ലാവരുടെയും വാദം കേട്ട ശേഷം അന്തിമവിധി പുറപ്പെടുവിക്കുമെന്ന് കോടതി വ്യക്തമാക്കി.
അടച്ചിട്ട കോടതിയില്‍ വാദം കേള്‍ക്കണമെന്ന അശോകന്റെ ആവശ്യം കോടതി തള്ളിയ ഡിവിഷന്‍ ബെഞ്ച്, തുറന്ന കോടതിയില്‍ തന്നെ കേസ് പരിഗണിക്കുമെന്ന് വ്യക്തമാക്കി.
മനഃശാസ്ത്രപരമായ തട്ടിക്കൊണ്ടു പോകല്‍ (സൈക്കോളജിക്കല്‍ കിഡ്‌നാപ്പിംഗ്) ആണ് ഹാദിയ സംഭവത്തില്‍ നടന്നതെന്ന് കോടതിയെ എന്‍.ഐ.എ അറിയിച്ചു. ഹാദിയയുടെ മതംമാറ്റം ഒറ്റപ്പെട്ട സംഭവമല്ലെന്നും എന്‍.ഐ.എയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.
ദേശീയ അന്വേഷണ ഏജന്‍സിക്ക് ലൗ ജിഹാദ് കേസ് കൈമാറിയത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹാദിയയുടെ ഭര്‍ത്താവ് ഷഫീന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്.
ദേശീയ അന്വേഷണ ഏജന്‍സിയുടെ അന്വേഷണം അവസാനിപ്പിക്കണമെന്നും ഹാദിയയെ കോടതിയില്‍ ഹാജരാക്കണമെന്നുമാണ് ഷഫീന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. സുപ്രീംകോടതി മുന്‍ ജഡ്ജി ആര്‍.വി. രവീന്ദ്രന്റെ മേല്‍നോട്ടത്തില്‍ എന്‍.ഐ.എ അന്വേഷണം നടത്താന്‍ ആഗസ്റ്റിലാണ് സുപ്രീം കോടതി ഉത്തരവിട്ടത്. എന്നാല്‍, മേല്‍നോട്ടം വഹിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് ആര്‍.വി. രവീന്ദ്രന്‍ പിന്മാറുകയായിരുന്നു.
ഹാദിയയുടെ അച്ഛന്‍ കെ.എം. അശോകന്‍ മതം മാറ്റത്തിനെതിരെ നേരത്തേ കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി വിവാഹം നടത്തുന്നത് തടഞ്ഞുകൊണ്ട് ഉത്തരവിട്ടു. ഷഫിന്‍ ജഹാനുമായി നടന്ന വിവാഹം മേയ് 24ന് ഹൈക്കോടതി അസാധുവാക്കി, അഖിലയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടു.
ഷെഫിന്‍ ജെഹാന്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള ആണാണെന്നും പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകളാണ് യുവാവിന്റെ പിന്നിലെന്നും അശോകന്‍ കോടതിയെ പറയുന്നു. ഈ വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.
COMMENTS