ബംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെയും കന്നഡ പുരോഗമന സഹിത്യകാരന്‍ എം. എം. കല്‍ബുര്‍ഗിയെയും വധിക്കാന്‍ ഉപയോഗിച്ച തോക്കും തിരകളും ഒര...
ബംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെയും കന്നഡ പുരോഗമന സഹിത്യകാരന്‍ എം. എം. കല്‍ബുര്‍ഗിയെയും വധിക്കാന്‍ ഉപയോഗിച്ച തോക്കും തിരകളും ഒരേ രീതിയിലുള്ളതാണെന്ന് അന്വേഷക സംഘം കണ്ടെത്തി.
രണ്ടിടത്തുനിന്നും കിട്ടിയ തിരകളുടെ ഫോറന്‍സിക് പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.
രണ്ടു കൊലപാതകങ്ങള്‍ക്കും 7.65 എംഎം നാടന്‍ പിസ്റ്റളാണ് ഉപയോഗിച്ചിരിക്കുന്നത്. ഗൗരിയുടെ ഹൃദയത്തിലും ശ്വസകോശത്തിലും തുളച്ചുകയറിയ വെടിയുണ്ടകളാണ് പരിശോധനയ്ക്കു വിധേയമാക്കിയത്.
ഒരു തോക്കു തന്നെയാണോ സമാനമസ്വഭാവമുള്ള തോക്കാണോ ഉപയോഗിച്ചതെന്നാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. എന്തായാലും രണ്ടു കൊലപാതകങ്ങള്‍ക്കും പിന്നില്‍ ഒരേ ശക്തികളാണെന്ന നിഗമനത്തില്‍ പൊലീസ് എത്തുകയാണ്.
ഒരേ സംഘമോ സംഘടനയോ ആണ് കൊലയ്ക്കു പിന്നിലെന്നാണ് കരുതുന്നതെന്ന് പൊലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി.
സെപ്റ്റംബര്‍ അഞ്ചിന് രാത്രി എട്ടിന് ജോലി സ്ഥലത്തുനിന്നു തിരിച്ച് താമസസ്ഥലത്തെത്തി വീട്ടില്‍ കയറുന്ന വേളയിലാണ് ഗൗരിക്ക് വെടിയേറ്റത്.
കര്‍ണാടകയിലെ ധാര്‍വാഡില്‍ 2015 ഓഗസ്റ്റ് 30 ന് വീടിനു മുന്നില്‍ ബൈക്കിലെത്തിയ അജ്ഞാതരുടെ വെടിയേറ്റാണ് എഴുപത്തേഴുകാരനായ പ്രഫ. എം.എം. കല്‍ബുര്‍ഗി കൊല്ലപ്പെട്ടത്. കോളിംഗ് ബെല്‍ ശബ്ദംകേട്ട് ഇറങ്ങിവന്ന കല്‍ബുര്‍ഗിയെ അക്രമികള്‍ വെടിവയ്ക്കുകയായിരുന്നു. രാവിലെ 8.40 നായിരുന്നു സംഭവം.
പുരോഗമനവാദികളായ ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ധബോല്‍ക്കര്‍ എന്നിവരും സമാനമായ രീതിയിലായിരുന്നു കൊല്ലപ്പെട്ടത്.
ബൈക്കിലെത്തിയ സംഘമാണ് ഇവരെയെല്ലാം വെടിവച്ചത്. ഇവരെല്ലാവരും സംഘപരിവാറിന്റെ കടുത്ത വിമര്‍ശകരായിരുന്നു. ഈ കൊലപാതകങ്ങളിലും കല്‍ബുര്‍ഗിയുടെ വധത്തിനു ഉപയോഗിച്ചതരം തോക്കാണ് ഉപയോഗിച്ചിരുന്നതെന്ന് സിബിഐ കണ്ടെത്തിയിരുന്നു.
പക്ഷേ, പ്രതികളെക്കുറിച്ച് ഒരറിവും ഉണ്ടാക്കാന്‍ ഇതുവരെ അന്വേഷക സംഘത്തിനു കഴിഞ്ഞിട്ടില്ല. നാലു കൊലപാതകങ്ങളിലും അന്വേഷക സംഘം ഇരുട്ടില്‍ തപ്പുകയാണ്.
COMMENTS